തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്ത പോലീസ് നിലപാട് സംഘപരിവാര ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.

ആഭ്യന്തരവും പോലീസും ആര്‍എസ്എസ് ചട്ടുകങ്ങളായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവും നോക്കി കേസെടുക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്. സംഭലില്‍ യുവാക്കളെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലും കേസെടുത്ത കേരളാ പോലീസാണ് അത്യന്തം വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലും തയ്യാറാവാത്തത്.

ഉന്നത പോലീസുദ്യോഗസ്ഥരുടെ ആര്‍എസ്എസ് ബാന്ധവത്തിന്റെ ബാക്കിപത്രമാണ് ഇത്തരം നടപടികള്‍. ഇടതു ഭരണത്തില്‍ ആഭ്യന്തരം ആര്‍എസ്എസ്സിനു പണയപ്പെടുത്തിയിരിക്കുന്നത് മതനിരപേക്ഷ സമൂഹം തിരിച്ചറിയുന്നുണ്ട് എന്നു മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മനസിലാക്കുന്നത് നല്ലതാണ്. കേരളാ പോലീസ് ഇനിയും മതേതരവും നിഷ്പക്ഷവുമാകാന്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.