സോളാർ സിസ്റ്റത്തിന് തകരാർ, 2,00,000 രൂപയും പലിശയും നൽകുവാൻ വിധി.

വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട് വീട്ടിൽ കെ.എസ്.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപനത്തിൻ്റെ മാനേജർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. അശോകൻ്റെ വീട്ടിൽ എതിർകക്ഷികൾ സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം പ്രവർത്തനരഹിതമാവുകയായിരുന്നു. പ്രവർത്തിച്ചിരുന്ന അവസരങ്ങളിലും വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെട്ടിരുന്നില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. ഇൻവെർട്ടറും ബാറ്ററിയും തകരാറുള്ളതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതാകുന്നു. പരിശോധന നടത്തുവാനുതകുന്ന വേണ്ടത്ര വിവരണങ്ങൾ ഉല്പന്നങ്ങളിൽരേഖപ്പെടുത്തിയിരുന്നുമില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ. എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരവും ചിലവുമായി 2,00,000 രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published.