ജില്ലയുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാർപ്പിക്കും.

ശക്തമായ മഴയുടെയും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെയും തുടർന്ന് മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കളക്ടർ വി ആർ വിനോദ്, മറ്റു ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. ദുരന്തം നടന്ന വയനാട്ടിലേക്ക് അഗ്നിരക്ഷാ സേനയുടെ 40 അംഗ ടീമിന് ജില്ലയിൽ നിന്ന് അയച്ചിട്ടുണ്ട്. എൻ.ഡി.ആർ. എഫ് സംഘം നിലമ്പൂരിൽ പ്രശ്ന സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്. പുഴകളിലെ ജലവിതാനം യഥാസമയം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.