പ്ലസ് വണ്‍: സര്‍ക്കാര്‍ വാദം പൊളിയുന്നു

മലപ്പുറം ജില്ലയില്‍ ആവശ്യത്തിന് സര്‍ക്കാര്‍ സീറ്റുകളുണ്ടെന്ന വാദം പൊളിയുന്നു. വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വാദം വിശ്വസിക്കാതെ എസ്എഫഐ ഇന്ന് സമരത്തിറങ്ങുക കൂടി ചെയ്തപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതികൂട്ടിലായി. സര്‍ക്കാര്‍ വാദപ്രകാരം സ്‌പോട്‌സ് , കമ്യൂണിറ്റി , മാനേജ്‌മെന്റ് ക്വാട്ടകളെല്ലാം കൂടി 9215 പ്ലസ് വണ്‍ സീറ്റുകളാണ് ഇനി ഒഴിവുള്ളത് (ഇത് യഥാര്‍ഥത്തില്‍ 8916 ഉള്ളൂ എന്ന റിപ്പോര്‍ട്ടുമുണ്ട്). ഏകജാലകം വഴിയുള്ള 50080 സീറ്റില്‍ 45152 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ഇതില്‍ ഇനി 4928 സീറ്റുകള്‍ ബാക്കിയുണ്ട്. കമ്യൂണിറ്റി മാനേജ്‌മെന്റ് ക്വാട്ടകളിലുള്ള 8850 സീറ്റുകളില്‍ 4862 പേരാണ് പ്രവേശനം നേടിയത്. ഇതില്‍ 3988 സീറ്റുകളും ഒഴിവുണ്ട്. ആകെ ഒഴിവുള്ള 9215 സീറ്റിലേക്ക് 32432 പേര്‍ പ്ലസ് വണ്‍ കിട്ടാത്ത മുഖ്യ അലോട്‌മെന്റ് അപേക്ഷകരുണ്ട്. ഇവര്‍ക്കെല്ലാം സീറ്റുകൊടുത്താലും 23217 പേര്‍ പുറത്ത് തന്നെയായിരിക്കും. പക്ഷേ, ഇങ്ങനെ പുറത്താകുന്നവരുടെ കണക്കിനി സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടാവില്ല. കാരണം, ഇനി നടക്കുന്ന സപ്ലിമെന്ററി അലോട്‌മെന്റിന് പ്രത്യേകം വീണ്ടും അപേക്ഷ നല്‍കണം . ഒട്ടും അഡ്മിഷന്‍ പ്രതീക്ഷയില്ലാത്ത ആയിരങ്ങള്‍ ഇനി വീണ്ടും അപേക്ഷിക്കില്ല. അവര്‍ വീടിന് അടുത്തുള്ള അണ്‍ എയ്ഡഡിലോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും ജോലിക്കൊപ്പം പ്രൈവറ്റ് സംവിധാനമായ സ്‌കോള്‍ കേരളയിലേക്കോ മാറും. ഇതാണ് മിക്ക വര്‍ഷവും നടക്കാറുളളത്. അപ്പോള്‍ ഇനി സപ്ലിമെന്റിന് അപേക്ഷിച്ചവരുടെ എണ്ണം മാത്രമാവും പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവരുടെയും ശേഷം കിട്ടാതെ പോയവരുടെയും എണ്ണമായി സര്‍ക്കാര്‍ രേഖകളിലുണ്ടാവുക. അതുപോലെ ഒരു ക്ലാസില്‍ 15 കുട്ടികളെയടക്കം (30 % സീറ്റു വര്‍ധനവ് ) ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രമാണ് പതിനയ്യായിരത്തിനടുത്ത് കുട്ടികള്‍ക്ക് ജില്ലയില്‍ അഡ്മിഷന്‍ ലഭിച്ചത്. അതെങ്ങാനും ഒരു ക്ലാസില്‍ 50 കുട്ടികള്‍ എന്ന നിയമം പാലിക്കാന്‍ തീരുമാനിച്ചാല്‍ അത്രയും കുട്ടികളും പുറത്തായിരിക്കും. പുറത്താകുന്ന കുട്ടികളുടെ യഥാര്‍ത്ഥ എണ്ണത്തില്‍ ഇവരും വരേണ്ടതാണെന്നര്‍ഥം . ബാച്ചുവര്‍ധനവിന്റെ എണ്ണമൊക്കെ എടുക്കുമ്പോള്‍ ഇവരെയും ചേര്‍ത്തുള്ള കണക്കാണുണ്ടാവേണ്ടത്.

Comments (0)
Add Comment