പെണ്‍പള്ളിക്കൂടത്തില്‍ ആൺകുട്ടികളും

ചാലക്കുടി ഗവ.ബോയ്സ് സ്കൂളിന്റെ ആണ്‍കോയ്മ തകര്‍ത്ത് പെണ്‍കുട്ടികള്‍ പ്രവേശനത്തിനെത്തിയതിന് പിന്നാലെ പ്രശസ്തമായ പെണ്‍പള്ളിക്കൂടത്തില്‍ പഠിക്കുവാന്‍ ആണ്‍കുട്ടികള്‍ക്കും അനുമതിയായി. ഗവ.ഗേള്‍സ് സ്കൂളില്‍ ലിംഗ ഭേദമില്ലാതെ പ്രവേശനത്തിന് അനുമതി നല്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. വര്‍ഷങ്ങളായി പി.ടി.എ ഉന്നയിക്കുന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. നഗരസഭ മുൻകൗണ്‍സിൽ ഇതിനായി പ്രമേയം പാസ്സാക്കിയിരുന്നു. കൗണ്‍സിലര്‍ വി.ജെ.ജോജിയും പ്രത്യേക ശ്രമങ്ങള്‍ നടത്തി.പുരാതകാലത്ത്് ഇവിടെയായിരുന്നു ചാലക്കുടിപ്പള്ളി സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് പള്ളി കമ്മറ്റി നിര്‍മ്മിച്ചതാണ് വിദ്യാലയം. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാലയം സര്‍ക്കാരിന് കൈമാറുകയും പള്ളി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നിടത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഇതോടൊപ്പം പ്രവേശനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. അങ്ങിനെ ഇത് പെണ്പള്ളിക്കൂടമായി അറിയപ്പെട്ടു. 1950 കാലഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി ലഭിച്ച പഠനാനുമതി പിന്‍വലിക്കപ്പെട്ടത് 1983 ലും. വീണ്ടും ഒരിക്കല്‍കൂടി ആണ്‍കുട്ടികള്‍ കടന്നു വരുമ്പോള്‍ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങളും സംഭവിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു സയന്‍സ് ക്ലാസുകള്‍ രണ്ടു ദിവസമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അധികം വൈകാതെ ഇവിടെ പാര്‍ക്ക് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വരുകയാണ്. പ്ലസ് ടൂവിന്റെ അംഗീകാരത്തിനും പുതിയ ബ്ലോക്കിന്റെ അനുമതിക്കുമായി പി.ടി.എയും നഗരസഭയും അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
Comments are closed.