1470-490

വീട്ടകം വായനയോരം: കൊടകര ബോയ്സിന്റെ അഭിമാന പദ്ധതി

കൊടകര: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ഹോം ലൈബ്രറിയന്മാർക്ക് കൈമാറിയത് ഗ്രാമത്തിന്റെ വായന സംസ്കാരത്തിന്റെ കാവലാളുകൾക്കുള്ള പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾ അവരുടെ ഹോം ലൈബ്രറികളിൽ സൂക്ഷിക്കുകയും പ്രാദേശികമായി വിതരണം ചെയ്യുകയും ചെയ്യും.കൊടകര ഗവ. നാഷണൽ ബോയ്സിന്റെ വീട്ടകലൈബ്രേറിയന്മാരായ നിഷ ഗസ്നി, ജോയ്സി ജീജോ , ജ്യോതിലക്ഷ്മി വി.എസ്., അഡ്വ. ആശാ രാംദാസ്, ഷിൽജ ഉണ്ണികൃഷ്ണൻ എന്നീ രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. അയൽപ്പക്ക പ്രദേശങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ വെളിച്ചം പകരാനുള്ള ഉത്തരവാദിത്വമാണ് ഈ അമ്മമാർ ഏറ്റെടുത്തിരിക്കുന്നത്.
കോവിഡ് കാലഘട്ടത്തിൽ വീട്ടകങ്ങളിലേയ്ക്കൊതുങ്ങിയ ശേഷം കൈയ്യിലുള്ള പുസ്തകങ്ങളത്രയും രണ്ടും മൂന്നും വട്ടം വായിച്ചു തീർത്ത കുട്ടികൾക്ക് പാഠപുസ്തകങ്ങളല്ലാതെ വായിക്കാൻ മറ്റൊന്നുമില്ലാതായ ,പലരും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും , സ്മാർട്ട് ഫോണുകൾക്കും , പുറകേ പോയി. ഒന്നര വർഷത്തോളമായി സ്കൂൾ
ലൈബ്രറിയിൽ സൂക്ഷിക്കുന്ന പുസ്തകങ്ങളാകട്ടെ കുഞ്ഞുവായനക്കാരുടെ കണ്ണു പതിയാൻ കൊതിച്ചു കൊണ്ടേയിരുന്നു. ഈ അവസരത്തിലാണ് കൊടകര ഗവ നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയും ” വീട്ടകം വായനയോരം ” എന്നപ്രവർത്തനത്തിലൂടെ പുസ്തകങ്ങൾ വീട്ടുപരിസരത്തു തന്നെ ലഭ്യമാക്കാനുള്ള അവസരമൊരുക്കുന്നത്. സ്കൂൾ ലൈബ്രറിയിൽ നിന്നും, അധ്യാപകരിൽ നിന്നും, സമൂഹത്തിലെ അക്ഷര സ്നേഹികളിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളും മാസികകളും കുഞ്ഞുവായനക്കാർക്ക് ചെന്നെത്താൻ കഴിയുന്ന ഒരു വീട്ടകത്തെത്തിക്കുകയും, അവിടെ ഒരു വീട്ടു ലൈബ്രേറിയൻ കൃത്യമായും പുസ്തകം വിതരണം നടത്തുകയുമാണ് ചെയ്യുക. ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളുമായി അധ്യാപകർ ഒപ്പമുണ്ടാകും. ചെറിയ കോർണർ ക്ളാസ്സുകൾ നടത്താനും, സംശയ നിവാരണത്തിനുമായി അധ്യാപകർക്ക് കുട്ടികളെ ഈ വീട്ടക വായനയോരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു. ഒപ്പം മൊബൈൽ ഫോണിന്റെ അമിതസ്വാധീനത്തിൽ നിന്ന് വിദ്യാർത്ഥികളെ വിടുവിച്ച് ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാൻ വഴി തെളിയിച്ചു കൊടുക്കുകയും ഈ പദ്ധതിയുടെ ഉദ്ദേശ്യമാണ്.
പ്രധാനാദ്ധ്യാപിക പി.പി. മേരി, പി.ടി.എ. പ്രസിഡണ്ട് കെ.എസ്. സന്തോഷ് കുമാർ, എ..പി.ടി. എ. പ്രസിഡണ്ട് പ്രീതി രാജൻ, സ്കൂൾ ലൈബ്രേറിയൻ
ജോബിൻ എം. തോമസ് എസ്.പി.സി.സി.പി.ഒ. സന്ധ്യ പി.യു. , എ.സി.പി.ഒ. ഷീല പി., വിദ്യാരംഗം കൺവീനർ ടി.കെ. ബിന്ധ്യ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.