1470-490

പ്ലസ് വൺ ഹയർ സെക്കന്ററി പ്രവേശനം: ആശങ്ക വേണ്ട

പ്ലസ് വൺ ഹയർ സെക്കന്ററി പ്രവേശനം:
ആശങ്ക വേണ്ട വിദ്യാഭ്യാസ വകുപ്പ്

ഈ വർഷത്തെ പ്ലസ് വൺ ഹയർ സെക്കന്ററി പ്രവേശന നടപടികൾ സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്കപ്പെടേ സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്രവേശന നടപടികൾ ജൂലൈ 24 മുതൽ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി എം കരീം അറിയിച്ചു. മുൻവർഷങ്ങളിലെപ്പോലെ ഏകജാലക പ്രവേശനത്തിലൂടെയാണ് അഡ്മിഷൻ പ്രക്രിയ ആരംഭിക്കുക. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയൽ അലോട്ട്‌മെന്റ് കൂടാതെ അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉറപ്പാകും. സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷന് കഴിഞ്ഞ വർഷം രജിസ്‌ട്രേഷൻ ഉണ്ടായിരുന്നു. മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സ്‌പോർട്ട് കൗൺസിലിൽ ആദ്യ രജിസ്‌ട്രേഷൻ നടത്തണം. കൗൺസിൽ നൽകുന്ന സ്‌കോർ കാർഡ് അടക്കം ഏകജാലക രജിസ്‌ട്രേഷൻ നടത്തണം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ പോലെ അപേക്ഷിക്കാൻ അവസരമുണ്ടാകും.
2018 ന് മുമ്പ് പാസായ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ബോർഡ് പരീക്ഷ എഴുതി എന്ന് സത്യവാങ് മൂലം നൽകേണ്ടി വരും. 2018 ന് ശേഷമുള്ളവർക്ക് സാധാരണ പോലെ അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ് വൺ പരീക്ഷ പൂർത്തിയാക്കി വരുന്ന സി ബി എസ് ഇ/ഐ സി എസ് ഇ വിദ്യാർത്ഥികളുടെ കോമ്പിനേഷൻ വ്യത്യാസമുള്ളതു കൊണ്ട് കേരള സിലബസിൽ രണ്ടാം വർഷം ചേരാൻ സാധിക്കുകയില്ല. അവർക്ക് ആ സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്തു ഇവിടെ ഏകജാലക പ്രവേശനം നേടാം.
2010 മുതൽ നീന്തൽ അറിയുന്നവർക്ക് ബോണസ് പോയന്റു്. ബന്ധപ്പെട്ട ലോക്കൽ ബോഡിയിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) രൂപീകരിച്ച സ്‌പോർട്ട്‌സ് കൗൺസിൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ഒപ്പിട്ട് സീൽ വച്ച സർട്ടിഫിക്കറ്റ് കോപ്പി അപേക്ഷയോടൊപ്പം വെക്കണം. സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എസ്.എസ്.എൽ സി കാർഡിലെ ജാതി, സമുദായം എന്നിവ മതിയാകും. സി ബി എസ് ഇ/ഐ സി എസ് ഇ അപേക്ഷാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ജാതി /സമുദായം എന്നിവ രേഖപ്പെടുത്താത്തതിനാൽ ആനുകൂല്യം കിട്ടുന്നതിന് സർട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കേണ്ടി വരും.
ജില്ലയിൽ ഓരോ അപേക്ഷാർത്ഥിക്കും വീട്ടിൽ ഇരുന്ന് അപേക്ഷിക്കാവുന്ന വിധത്തിൽ ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷൻ ഇറങ്ങിയാലുടൻ ജില്ലയിലെ അപേക്ഷാർത്ഥികൾക്ക് സ്വയം അപേക്ഷിക്കാവുന്ന വിധത്തിൽ മൊബെൽ ആപ്പ് റിലീസ് ചെയ്യും. എല്ലാ സ്‌കൂളുകളിലും കരിയർ ഗൈഡൻസ്, നാഷ്ണൽ സർവ്വീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ കരിയർ ഗൈഡുകളുടെയും പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ടാകും. മറ്റു ഏജൻസികളുടെ സഹായം ഇല്ലാതെ സ്‌കൂളിൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംവിധാനങ്ങൾ ഒരുക്കും.

Comments are closed.