1470-490

കോവിഡ് രോഗവ്യാപനം: കർശന നിയന്ത്രണം ഏർപ്പെടുത്തും

കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ. അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും യാത്രകളും കച്ചവടങ്ങളും നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ റൂറൽ, ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. കോവിഡ് രോഗ വ്യാപന പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.കണ്ടയിന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കൃത്യമായി പരിശോധിക്കും. ശക്തൻ മാർക്കറ്റിലെയും മത്സ്യമാർക്കറ്റിലെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. തെരുവിലലയുന്നവരെ ബിൽഡിങ് അസോസിയേഷന്റെ സഹായത്തോടെ വിവിധ സെന്ററുകളിൽ പാർപ്പിക്കുകയും അവരുടെ തൊഴിലിനുളള സാധ്യതകൾ തേടുകയും ചെയ്യും.പുറമേ നിന്ന് കൊണ്ടുവന്നുള്ള മത്സ്യ കച്ചവടം ഒരാഴ്ച താൽക്കാലികമായി നിർത്തി വെച്ചു. തീരമേഖലയിലുള്ള അതിഥിതൊഴിലാളികളുടെ പട്ടിക തയ്യാറാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. തീരപ്രദേശങ്ങളിൽ പുറമേ നിന്നുള്ള യാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. മാർക്കറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കച്ചവടക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങൾ അനുവദിക്കും. മാർക്കറ്റുകളിൽ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മാസ്‌ക്കും ഗ്ലൗസും നിർബന്ധമാക്കി. അനധികൃത വിൽപനക്കാരുടെ ലൈസൻസ് റദ്ദാക്കും. ഞായറാഴ്ചകളിൽ കടകൾ പൂർണമായി അടച്ചിടും. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ പോലീസിന്റെ മിന്നൽ പരിശോധന ടീമിനെ ചുമതലപ്പെടുത്തി.ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരുടെ പാനൽ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും പിപിഇ കിറ്റ് ലഭ്യത ഉറപ്പുവരുത്താനും നിർദ്ദേശം നൽകി.ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ, റൂറൽ എസ് പി ആർ. വിശ്വനാഥ്, ഡിഎംഒ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.