1470-490

റോള്‍സ് റോയ്‌സിനെ അറിയാം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കാണ് റോള്‍സ് റോയ്‌സ് കാറുകള്‍ രാജകീയതയ്ക്കും, ആഢംബരത്തിനും പര്യായമായി മാറി തുടങ്ങിയത്.ഒരു നൂറ്റാണ്ടു പിന്നിട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോഴും ‘സ്പിരിറ്റ് ഓഫ് എക്സ്റ്റസി’ സമ്മാനിക്കുന്ന വിസ്മയത്തിന് ഇന്നും മാറ്റമില്ല. ഓടിക്കുന്നതിനെക്കാള്‍ റോള്‍സ് റോയ്‌സില്‍ പ്രൗഢിയോടെ വന്നിറങ്ങുകയാണ് ഏവരുടെയും സ്വപ്നം.
ആഢംബര ചക്രവര്‍ത്തിയായ റോള്‍സ് റോയ്‌സ് എന്നും ലോകജനതയുടെ ആകാംഷയാണ്.

ഭൂരിപക്ഷം റോള്‍സ് റോയ്‌സ് കാറുകളും നിര്‍മ്മിക്കുന്നത് അമേരിക്കയില്‍ ആണ്.
ബ്രിട്ടീഷ് മണ്ണിലുള്ള പിറവിയാണ് റോള്‍സ് റോയ്‌സ് കാറുകളുടെ മുഖമുദ്ര. എന്നാല്‍ ഈ പാരമ്പര്യം ഇന്നത്തെ റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് അവകാശപ്പെടാൻ പറ്റില്ല. മുമ്പ് ലണ്ടനായിരുന്നു റോള്‍സ് റോയ്‌സിന്റെ ആസ്ഥാനമെങ്കില്‍ ഇന്ന് അമേരിക്കയിലെ ഇന്തിയാനപെലിസാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പ്രധാന കേന്ദ്രം.ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കാറുകള്‍ ഉത്പാദനനിരയില്‍ നിന്നും പുറത്തു വരുന്നത് അമേരിക്കയില്‍ നിന്നുമാണ്. 4,000 ജീവനക്കാരാണ് റോള്‍സ് റോയ്‌സ് കാറുകളുടെ ഉത്പാദനം, അസംബ്ലി, ടെസ്റ്റ്, എഞ്ചിനീയറിംഗ് എന്നിവയ്ക്കായി ഇന്തിയാന കേന്ദ്രത്തിലുള്ളത്.

ലോകത്ത് ഒരുങ്ങുന്ന ഏറ്റവും മികച്ച കാറുകളില്‍ റോള്‍സ് റോയ്‌സ് ഉള്‍പ്പെടുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ 1946 വരെ റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ക്ക് വിറ്റത് കേവലം ചാസിയും, മോട്ടോറും മാത്രമായിരുന്നു.ഒപ്പം ബോഡിയ്ക്കും, കോച്ചിനും വേണ്ടി ബാര്‍ക്കര്‍ ആന്‍ഡ് കമ്പനി ലിമിറ്റഡിനെ സമീപിക്കാനുള്ള ശുപാര്‍ശയും ഇക്കാലയളവില്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു

1907 ല്‍ ആറു സിലിണ്ടറോടെയുള്ള സില്‍വര്‍ ഗോസ്റ്റിലൂടെയാണ് റോള്‍സ് റോയ്‌സിന്റെ പടയോട്ടം തുടങ്ങുന്നത്. സില്‍വര്‍ ഗോസ്റ്റ് രൂപകല്‍പന ചെയ്തതോ, ബാര്‍ക്കര്‍ ആന്‍ഡ് കമ്പനി ലിമിറ്റഡും.

ടയറുകളില്‍ വരെ കാഴ്ചവിസ്മയം ഒരുക്കിയാണ് റോള്‍സ് റോയ്‌സ് കാറുകള്‍ പുറത്തുവരുന്നത്. എന്താണ് സംഭവമെന്നല്ലേ? റോള്‍സ് റോയ്‌സ് കാര്‍ ടയറുകളിലെ സെന്‍ര്‍ ക്യാപുകള്‍ ഒരിക്കലും കറങ്ങാറില്ല.
ബെയറിംഗുകളിലാണ് റോള്‍സ് റോയ്‌സ് ചിഹ്നത്തോടെയുള്ള സെന്റര്‍ ക്യാപിന്റെ ഒരുക്കം. അതിനാല്‍ കാര്‍ എത്ര വേഗതയില്‍ സഞ്ചരിച്ചാലും ടയറുകളുടെ സെന്‍ര്‍ ക്യാപ് മാത്രം കറങ്ങില്ല.

റോള്‍സ് റോയ്‌സിന്റെ എംബ്ലമാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്നറിയപ്പെടുന്ന പറക്കും വനിത. 1920 കള്‍ മുതല്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ മുഖമുദ്രയാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി. റോള്‍സ് റോയ്സ് കാറുകളില്‍ സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിലകൊള്ളുന്നത്.നേരിയ സമ്മര്‍ദ്ദം ഏത് ദിശയില്‍ നിന്നുണ്ടായാലും മൂന്ന് ഇഞ്ച് നീളമുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസി റേഡിയറ്റര്‍ ഷെല്ലിനുള്ളിലേക്ക് ഞൊടിയിടയില്‍ കടക്കും. അതുകൊണ്ട് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മോഷ്ടിക്കുക അസാധ്യമെന്ന് തന്നെ പറയാം.

റോള്‍സ് റോയ്‌സ് കാറുകളില്‍ കോച്ച് ലൈന്‍ പെയിന്റ് ചെയ്യുന്നത് യന്ത്രങ്ങളോ, റോബോട്ടുകളോ അല്ല, മറിച്ച് മാര്‍ക്ക് കോര്‍ട്ട് എന്ന വ്യക്തി ഒറ്റയ്ക്കാണ്. കാറിന്റെ ഇരുവശങ്ങളിലും മുന്നില്‍ നിന്നും പിന്നിലേക്ക് ഒഴുകുന്ന സമാന്തര വരകളാണ് കോച്ച് ലൈന്‍.ആറ് മീറ്ററിലേറെയാണ് റോള്‍സ് റോയ്‌സ് കാറുകളില്‍ കോച്ച് ലൈനുകളുടെ നീളം. മൂന്ന് മണിക്കൂര്‍ ചെലവഴിച്ചാണ് ഓരോ റോള്‍സ് റോയ്‌സ് കാറിലും മാര്‍ക്ക് കോട്ട് കോച്ച് ലൈന്‍ പെയിന്റ് ചെയ്യുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കാറുകള്‍ ഉള്ളത് ഹോംങ്കോങിലാണ്. മുമ്പ് ബ്രിട്ടീഷ് കോളനികളില്‍ ഒന്നായിരുന്നു ഹോംങ്കോങ്. ഇവിടെ അധിവസിച്ചിരുന്ന ബ്രിട്ടീഷ് ഓഫീസര്‍മാരും, വ്യവസായികളും റോള്‍സ് റോയ്‌സുകളെയാണ് മഹിമയ്ക്കായി കൊണ്ടുനടന്നത്. ഇതേ പാരമ്പര്യമാണ് സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഹോംങ്കോങ് പാലിച്ചുപോരുന്നതും.

അത്യാഢബര അനുഭൂതി കാഴ്ച വെക്കാന്‍ റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ റോള്‍സ് റോയ്‌സ് കാറുകൾ ഓടിക്കുന്ന ഷോഫര്‍മാരെ (ഡ്രൈവര്‍) കൂടി ആശ്രയിച്ചാണ് കമ്പനിയുടെ പേരും, മഹിമയും.ഇതേ തിരിച്ചറിവില്‍ നിന്നാണ് ഷോഫര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലന പദ്ധതി ‘റോള്‍സ് റോയ്‌സ് വൈറ്റ് ഗ്ലോവുമായി’ (Rolls Royce White Glove) കമ്പനി മുന്നോട്ടു വന്നത്.
കാറില്‍ സഞ്ചരിക്കുന്ന വ്യക്തികളെ അഭിസംബോധന ചെയ്യുന്നത് മുതല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളാണ് പ്രത്യേക പരിശീലന പരിപാടിയിലൂടെ റോള്‍സ് റോയ്‌സ് ഷോഫര്‍മാര്‍ക്ക് നല്‍കുന്നത്

കാളകളുടെ തോല്‍ ഉപയോഗിച്ച് മാത്രമാണ് റോള്‍സ് റോയ്‌സിന്റെ അപ്‌ഹോള്‍സ്റ്ററി നിര്‍മ്മാണം.ഗര്‍ഭകാലത്ത് പശുക്കളുടെ തോലില്‍ സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാകുമെന്ന കാരണത്താലാണ് കാളകളുടെ തോല്‍ ഉപയോഗിച്ചു മാത്രം റോള്‍സ് റോയ്‌സ് അപ്‌ഹോള്‍സ്റ്ററി നിര്‍മ്മിക്കുന്നത്.ഓരോ റോള്‍സ് റോയ്‌സ് കാറുകളിലും എട്ടു കാളകളില്‍ നിന്നുള്ള തോല്‍ ഉപയോഗിച്ചാണ് അപ്‌ഹോള്‍സ്റ്ററി ഒരുങ്ങുന്നത്. തണുപ്പേറിയ യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള കാളകളുടെ തോലാണ് പതുപതുത്ത മൃദുവായ സീറ്റുകള്‍ക്ക് വേണ്ടി റോള്‍സ് റോയ്‌സ് ഉപയോഗിക്കുന്നതും.

ഒരു കാലഘട്ടത്തില്‍ കൈകൊണ്ട് നിര്‍മ്മിതമായ ഗ്രില്ലുകളാണ് റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് ഉണ്ടായിരുന്നത്. വിദഗ്ധ ശില്‍പികളുടെ നേതൃത്വത്തിലായിരുന്നു റോള്‍സ് റോയ്‌സ് ഗ്രില്ലുകളുടെ ഒരുക്കവും.ഈ പശ്ചാത്തലത്തിലാണ് ഗ്രില്ല് നിര്‍മ്മിച്ച ശില്‍പിയുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കാറില്‍ കൊത്തി വെയ്ക്കുന്ന പതിവ് റോള്‍സ് റോയ്‌സ് ആരംഭിച്ചത്.
കാറിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ബന്ധപ്പെട്ട ശില്‍പിയെ കണ്ടെത്തി റിപ്പയറിംഗിന് അയച്ചു കൊടുക്കാന്‍ റോള്‍സ് റോയ്‌സ് കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ഇത്.

റോള്‍സ് റോയ്‌സ് എക്കാലത്തുമായി ഉത്പാദിപ്പിച്ച മോഡലുകളില്‍ 65 ശതമാനവും ഇന്നും നിരത്തില്‍ ഓടുന്നുണ്ട്. മറ്റൊരു കാര്‍ നിര്‍മ്മാതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത പൊന്‍തൂവലാണ് ഇത്. കാലം എത്ര ചെന്നാലും പ്രൗഢ ഗംഭീരമായ റോള്‍സ് റോയ്‌സുകളെ പഴഞ്ചനെന്ന പേരില്‍ തള്ളിക്കളയാന്‍ ഉടമസ്ഥര്‍ തയ്യാറല്ല.
Courtesy : JJSA

Comments are closed.