ഇന്ത്യ നാലാമത്

രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് രോഗം പിടിപെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം മാസങ്ങളോളം തുടരും. അതീവജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനായി രാജ്യത്തെ 83 ജില്ലകളിലായി നടത്തിയ സെറം സർവ്വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. എന്നാൽ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് ഇന്ത്യ ഇനിയും എത്തിയിട്ടില്ലെന്ന് ഐസിഎംആർ ആവർത്തിച്ചു.
നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ രോഗവ്യാപനത്തിന് സാധ്യതയേറെയാണ്. പ്രാദേശികമായ അടച്ചിടൽ നടപടികൾ തുടരണം. രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വൃദ്ധജനങ്ങൾ അടക്കമുള്ളവരെ സംരക്ഷിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ സംസ്ഥാനങ്ങൾ കർക്കശമായി തുടരണം. നിരീക്ഷണ നടപടി കർക്കശമാക്കണം. ചികിൽസയ്‌ക്ക് പുറമെ സ്വീകരിക്കേണ്ട നടപടികളായ സാമൂഹ്യാകലം പാലിക്കൽ, മാസ്‌ക്ക് ധരിക്കൽ, കൈകൾ വൃത്തിയായി സൂക്ഷിക്കൽ, പൊതുഇടങ്ങളിൽ തുപ്പാതിരിക്കൽ എന്നിവ സജീവമായി തുടരണമെന്ന് ഐസിഎംആർ നിർദേശിച്ചു. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലെ തീവ്രവ്യാപനമേഖലകളിലും 21 സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലുമാണ് സെറം സർവേ നടത്തിയത്.
Comments are closed.