കാലിക്കറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം.

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാമൂഹ്യനീതി വകുപ്പും സര്‍വകലാശാലയും സംയുക്തമാ യാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരിശീലിക്കാവുന്ന തെറാപ്പികളും പരിശീലന പരിപാടികളു മൊരുക്കിയത് . കാലിക്കറ്റ് സര്‍വകലാശാലാ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്‍.പി). ലോക്ക്ഡൗണ്‍ കാലയളവില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും കരുതലും ഉറപ്പുവരുത്തുവാനായി റീഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പിയുടെയും നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ടെലി റീഹാബിലിറ്റേഷന്‍ പരിപാടിക്ക് രക്ഷിതാക്കള്‍കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് നിലവിലെ ടെലി-റിഹാബ് ടീം.
ഏപ്രില്‍ ഇരുപതാം തീയതി കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഈ സംവിധാനം തുടര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുകയായിരുന്നു കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളിലും ലക്ഷദ്വീപിലും ഉള്ള മലയാളികള്‍ക്കടക്കം നിരവധി പേര്‍ക്ക് വിവിധ തെറാപ്പി പരിശീലന സേവനങ്ങള്‍ നല്‍കുവാന്‍ ഈ പദ്ധതി വഴി സാധിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്കാവശ്യമായ തെറാപ്പി സംവിധാനങ്ങള്‍ ഫോണ്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കുകയും തെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു എന്നത് തെറാപ്പിസ്റ്റുകള്‍ യഥാസമയം വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികള്‍ക്കും ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെ ആയതു കാരണം ഉണ്ടാകാവുന്ന മറ്റ് സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളും തെറാപ്പിയുമായി ബന്ധപെട്ട നിര്‍ദ്ദേശങ്ങളുമാണ് ടെലി റിഹാബിലൂടെ നല്‍കി വരുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലായി മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കോവിഡ്-19 മൂലം സംസ്ഥാനത്തെ ഡിസെബിലിറ്റി ക്ലിനിക്കുകള്‍ അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നപ്പോള്‍ ആശങ്കയിലായ ഒട്ടേറെ രക്ഷിതാക്കള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതി.
രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൗമാരപ്രായക്കാരായ ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കായി സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ ഓണ്‍ലൈന്‍ ലൈഫ് സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാമും ഇതോടൊപ്പം നടന്നു വരുന്നു. ഈ ലോക്ക്ഡൗണ്‍ സമയത്ത് ടെലി-റിഹാബില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് സൈക്കോളജിസ്റ്റിന്റെ ഓണ്‍ലൈന്‍ അസസ്‌മെന്റും വിവിധ തെറാപ്പിസ്റ്റുകളുടെ തുടര്‍ പരിശീലനങ്ങളും ഒപ്പം രക്ഷിതാക്കള്‍ക്കുള്ള പരിപൂര്‍ണ്ണ പിന്തുണയും ഉറപ്പുവരുത്താന്‍ സാധിച്ചതായി കോഴിക്കോട് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു.
Comments are closed.