1470-490

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ ചികിത്സയിലുളള ആലപ്പുഴ സ്വദേശിനിയ്ക്കും രോഗബാധ
മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്നലെ (മെയ് 18) കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര കോലക്കാട്ട് ചാലില്‍ സ്വദേശി 37 കാരനാണ് കോവിഡ് ബാധ. കുവൈത്തില്‍ നിന്നെത്തി ജില്ലയില്‍ ചികിത്സയിലുള്ള ഗര്‍ഭിണിയായ ആലപ്പുഴ സ്വദേശിനി 34 കാരിയ്ക്കും രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. രണ്ട് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
ചെന്നൈയിലെ പാരീസില്‍ ജോലി ചെയ്യുന്ന ചേലേമ്പ്ര സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ ഇരുചക്ര വാഹനത്തില്‍ മെയ് ഏഴിന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 16 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മെയ് 18) രോഗം സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യയേയും രണ്ട് കുട്ടികളേയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി മെയ് 13 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തി. കുവൈത്തില്‍ വച്ച് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ഇവര്‍ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായ ശേഷമാണ് നാട്ടിലെത്തിയത്. ഇക്കാര്യം മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ (മെയ് 18) കോവിഡ് 19 സ്ഥിരീകരിച്ചു.
ആലപ്പുഴ സ്വദേശിനി കൂടി മലപ്പുറം ജില്ലയില്‍ ചികിത്സയിലായതിനാല്‍ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. 23 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Comments are closed.