മഴക്കാല മുന്നൊരുക്കം തുടങ്ങി

മഴക്കാല മുന്നൊരുക്കം തുടങ്ങി;
ദുരന്ത സാഹചര്യം നേരിടാൻ നടപടി
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വെളളപ്പൊക്കത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, വരുന്ന മഴക്കാല കെടുതികൾ നേരിടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം സത്വരനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
പൊതുസ്ഥലങ്ങളിൽ അപകടകരമായ വിധത്തിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് ദേശീയപാത, പൊതുമരാമത്ത് വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലുളള അപകടഭീഷണിയുയർത്തുന്ന മരങ്ങളും ശിഖരങ്ങളും അവയുടെ ഉടമസ്ഥർ നീക്കം ചെയ്യണം. സ്ഥലം പരിശോധിച്ച ശേഷം തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. സ്വകാര്യഭൂമിയിൽ മരങ്ങൾ നീക്കം ചെയ്യാത്തതുമൂലമുളള നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്വം അവയുടെ ഉടമകൾക്കായിരിക്കും.
ജീർണ്ണാവസ്ഥയിലായ ഇലക്ട്രിക്ക് പോസ്റ്റുകൾ കെഎസ്ഇബി മാറ്റി സ്ഥാപിക്കും. പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന ട്രാൻസ്‌ഫോർമറുകളും ഇലക്ട്രിക്ക് പോസ്റ്റുകളും പുന:സ്ഥാപിക്കും. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന തദ്ദേശസ്ഥാപനങ്ങളും ടൗൺ പ്ലാനിംഗ് വകുപ്പും നടത്തും. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങൾക്കെതിരെ കെട്ടിടനിർമ്മാണ ചട്ടപ്രകാരം നടപടി സ്വീകരിക്കും. റോഡുകളിലെ കുഴികൾ അടക്കും. തോടുകളിലെ നീരൊഴുക്കിനുളള തടസ്സങ്ങൾ നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിനും കെഎൽഡിസിക്കും നിർദ്ദേശം നൽകി. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ബാനറുകളും ബോർഡുകളും നീക്കം ചെയ്യും. ജില്ലയിലെ ഡാമുകൾ, റഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് തദ്ദേശവാസികളെ മാറ്റിതാമസിപ്പിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുളള ബോട്ട്, വഞ്ചി മുതലായവ മുൻകൂട്ടി സജ്ജീകരിക്കും.
ദുരിതാശ്വാസക്യാമ്പുകളായി സ്‌കൂളുകൾ പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടായാൽ ഇറിഗേഷൻ വൈദ്യുതി വകുപ്പുകൾ 36 മണിക്കൂർ മുൻപ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത പാറമടകൾ വേലികെട്ടി സുരക്ഷിതമാക്കും. മുന്നൊരുക്ക പ്രവർത്തനങ്ങൾ കോവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ച് നടപ്പിൽ വരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. 7 താലൂക്കുകളിലും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
Comments are closed.