1470-490

പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതിയെന്ന് കേരളം. മെയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവനുവദിച്ച് പിൻവലിക്കണമെന്നാണ് സംസ്ഥാന നിലപാട്. സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യമന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. ആഭ്യന്തര മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കേരളം നിലപാട് അറിയിച്ചത്.

ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു.

അതേസമയം ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘണ്ഡിന്‍റെ നിലപാട്. കടകള്‍ തുറക്കുന്നതിലടക്കം ലോക്ക് ഡൗണില്‍ കഴിഞ്ഞ ദിവസം ഇളവുകള്‍ അനുവദിച്ച കേന്ദ്രത്തിന്‍റെ തുടര്‍ നിലപാടും ഈ ചര്‍ച്ചയോടെ വ്യക്തമാകും. മേയ് മൂന്നിന്ശേഷം ലോക്ക്ഡൗൺ പിൻവലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തിൽ പ്രകടമാകുന്നത്. എന്നാൽ പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോട് താല്പര്യം കാണിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ ചർച്ച നിര്‍ണ്ണായകമാണ്. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ജാഗ്രത കൈവിടരുതെന്ന് മന്‍ കിബാത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

Comments are closed.