ലോക്ക്ഡൗണിൽ ആളൊഴിഞ്ഞ് കരിയാത്തുംപാറ
ആളും തിരക്കും ഒഴിഞ്ഞ ഒറ്റയ്ക്കാണ് മലബാറിൻറെ ഊട്ടിയായ കരിയാത്തുംപാറ. ദിവസേന നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും കരിയാത്തുംപാറ പശ്ചാത്തലമായിട്ടുണ്ട്.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും പൈൻ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്. സായാഹ്നങ്ങൾ ചെലവിടാൻ എത്തുന്നവർക്ക് കുതിര സവാരിക്കുള്ള സൗകര്യവും കരിയാത്തും പാറയിൽ ഉണ്ടായിരുന്നു. ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട് ഇവിടം.നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു ഒഴിവ് ദിനങ്ങൾ ആസ്വദിക്കാനും ചൂണ്ടയിടാനും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് വിനോദസഞ്ചാരികൾക്കായി പ്രകൃതി കരിയാത്തും പാറയിൽ ഒരുക്കിയിട്ടുള്ളത്.
ലോക ഡൗൺ കഴിഞ്ഞ് ജില്ലയിലെ ജനജീവിതം സാധാരണ നിലയിൽ എത്തുന്നതോടെ കരിയാത്തുംപാറയിൽ വീണ്ടും വിനോദസഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments are closed.