കോവിഡ് 19: തൃശൂർ ജില്ലയിൽ ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു

ജില്ലയിൽ 15725 പേർ നിരീക്ഷണത്തിൽ
കോവിഡ് രോഗമുക്തനായ ഒരാളെ കൂടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ ആളെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വീടുകളിൽ 15699 പേരും ആശുപത്രികളിൽ 26 പേരും ഉൾപ്പെടെ ആകെ 15725 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 9) 19 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 11 പേരെയാണ്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ വിടുതൽ ചെയ്തു.
വ്യാഴാഴ്ച (ഏപ്രിൽ 9) 11 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 872 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 861 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 11 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 221 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (ഏപ്രിൽ 9) 149 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വ്യാഴാഴ്ച (ഏപ്രിൽ 9) 3919 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി പ്രദേശത്തുളള എടിഎമ്മുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, കെഎസ്എഫ്ഇ, മെഡിക്കൽ ഷോപ്പുകൾ, ഔഷധി, ഹോട്ടലുകൾ എന്നിവ അണുവിമുക്തമാക്കി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2198 പേരെയും മത്സ്യചന്തയിൽ 386 പേരെയും സ്‌ക്രീൻ ചെയ്തു.
Comments are closed.