കോവിഡിനെ അതിജീവിച്ച് മുസ്തഫ വീട്ടിലേക്ക് മടങ്ങി

രണ്ടാം ജീവിതത്തിലേക്കുള്ള യാത്രയിൽ ലഭിച്ച സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞത് മുസ്തഫ
കോവിഡ് 19 എന്ന മഹാ വ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനിക്കാം. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ (46)യും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഇന്ന് വീട്ടിലേക്ക് മടങ്ങി. 13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷമാര്ജ്ജിച്ച കരുതലിന്റെ കരുത്തില്‍ വൈറസിനെ അതിജീവിച്ച് മുസ്തഫ പുതു ജീവിതത്തിലേക്ക് ചുവടുവച്ചപ്പോള്‍ ആ അഭിമാന മുഹൂര്‍ത്തം ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും മധുരം പങ്കിട്ട് അവിസ്മരണീയമാക്കി.
കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മുസ്തഫ. ഐസൊലേഷന്‍ വാര്‍ഡിനു പുറത്തെത്തി സര്‍ക്കാറിന്റേയും ആരോഗ്യ വകുപ്പിന്റേയും ആശുപത്രി ജീവനക്കാരുടേയും കരുതലിനും സ്നേഹത്തിനും തനിക്കു ലഭിച്ച മികച്ച ചികിത്സക്കും പരിചരണത്തിനും നന്ദി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. ദുബായില്‍ നിന്ന് മാര്‍ച്ച് 21 ന് നാട്ടിലെത്തിയതു മുതല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് മാതൃകയായ പ്രവാസികൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. രോഗമുക്തനായി പുറത്തിറങ്ങിയ മുസ്തഫയെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയും വാര്‍ഡ് അംഗവുമായ എ. അബ്ദുള്‍ ഗഫൂറാണ് എത്തിയത്.
Comments are closed.