അഗതിമന്ദിരത്തിലും ശിശുഭവനിലും 5 കിലോ വീതം സൗജന്യ റേഷൻ

തൃശൂർ: ജില്ലയിൽ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമപ്രകാരം പ്രവർത്തിക്കുന്ന അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ശിശു ഭവനങ്ങൾ, ആതുര ചികിത്സാകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഓരോ അംഗത്തിനും അഞ്ച് കിലോ വീതമാണ് റേഷൻ അനുവദിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിലവിൽ വെൽഫെയർ പെർമിറ്റ് അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതമായ 15 കിലോ ഭക്ഷ്യധാന്യം വില ഈടാക്കാതെ തന്നെ സൗജന്യമായി വിതരണം ചെയ്യും. ജില്ലയിൽ ബുധനാഴ്ച്ച (ഏപ്രിൽ 8) വൈകീട്ട് നാലു വരെയുള്ള കണക്കു പ്രകാരം 7,38,747 പേർ സൗജന്യറേഷൻ കൈപ്പറ്റിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. 43 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തലപ്പിള്ളി താലൂക്കിൽ ആണ് ഏറ്റവുമധികം ക്രമക്കേട് കണ്ടെത്തിയത്. 19 സ്ഥാപനങ്ങൾ. പലചരക്ക് വിഭാഗത്തിൽ 26 സ്ഥാപനങ്ങളിലും പച്ചക്കറി വിഭാഗത്തിൽ 17 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
Comments are closed.