സാമൂഹ്യ സുരക്ഷ പെൻഷൻ : രണ്ടാംഘട്ടം 145. 58 കോടി അനുവദിച്ചു

തൃശൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടാംഘട്ട പെൻഷൻ വിതരണത്തിനായി 145. 58 കോടി രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിലെ പെൻഷനും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകുന്നത്. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഇത് ലഭിക്കും.
2019 ഡിസംബർ 15ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷനും രണ്ടാംഘട്ടത്തിൽ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയപ്പോൾ വിവാഹം /പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നൽകാത്തതിന്റെ പേരിൽ പെൻഷൻ ലഭിക്കാതെ പോയവർക്കുള്ള പെൻഷനും ഇതോടൊപ്പം ലഭിക്കും. കർഷക തൊഴിലാളി പെൻഷൻ 16.6 കോടിയും, വാർധക്യകാല പെൻഷൻ 70.63 കോടിയും, വികലാംഗ പെൻഷൻ 11.51 കോടി രൂപയും, അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 4.92 കോടിയും, വിധവാ പെൻഷൻ 41.86 കോടിയും ഉൾപ്പെടെ ആകെ 145.58 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിവിധ സഹകരണസംഘങ്ങൾ ഈ പറഞ്ഞ അഞ്ചു മാസങ്ങളിലെ പെൻഷൻ വിതരണം അഡ്വാൻസായി വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ എല്ലാവിധ മുൻകരുതലുകളും എടുത്താണ് പെൻഷൻ വിതരണം നടത്തുന്നതെന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.
ആദ്യഘട്ടത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ ഇതുവരെ 96.66 % പെൻഷൻ വിതരണം പൂർത്തിയാക്കി.
ഇതിൽ കോവിഡ് 19 നിരീക്ഷണത്തിൽ ആശുപത്രികളിലും വീടുകളിലുമുള്ള പെൻഷൻ ഗുണഭോക്താക്കൾ, മറ്റു സ്ഥലങ്ങളിൽപ്പെട്ട് പെൻഷൻ വാങ്ങാൻ കഴിയാത്തവർ തുടങ്ങിയവരുടെ പെൻഷൻ തുക സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഈ തുക വാങ്ങാൻ സൗകര്യം ഉണ്ടാവുകയും ചെയ്യും.
Comments are closed.