കോവിഡ് പ്രത്യേക ആശുപത്രികളുടെ സജ്ജീകരണത്തിന് സ്പീക്കറും മന്ത്രി കെ.ടി ജലീലും ഒരു കോടി വീതം നല്‍കും

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും പ്രത്യേക കോവിഡ് ആശുപത്രികളുടെ സജ്ജീകരണങ്ങള്‍ക്കുമായി തങ്ങളുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ഇത്തരത്തില്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കലക്ടറേടറ്റില്‍ സംസാരിക്കുകയായിരുന്നു സ്പീക്കറും മന്ത്രിയും.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാകുന്നത് വരെ വരും ദിവസങ്ങളിലും ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സന്നദ്ധ സേവനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്ക രാഹിത്യത്തിനുള്ള ലൈസന്‍സായി ആരും കാണരുതെന്നും ഇരുവരും ഓര്‍മിപ്പിച്ചു. വളണ്ടിയര്‍ പാസ് ലഭിച്ചവരാണെങ്കിലും ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് വ്യക്തമാക്കുന്ന തരത്തില്‍ വേഷ വിധാനങ്ങള്‍ സ്വീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ അനുവദിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റുകള്‍ ഹാര്‍ബറുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ അണു വിമുക്തമാക്കണം. മത്സ്യ ബന്ധന നിരോധനത്തിന് ഇന്ന് ( മാര്‍ച്ച് 04) മുതല്‍ ഇളവ് വരുത്തുന്നതിനാല്‍ പോലീസും ഫിഷറീസ് വകുപ്പും ഇതുമായി ബന്ധപ്പെട്ട് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞാത ജീവിയെ പിടിക്കാനെന്ന പേരില്‍ ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് നിലവിലെ സാമൂഹിക അകലമെന്ന ദൗത്യത്തിന് വിഘാതമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ സ്ഥലങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അറിയുന്നത്. ഇതിന്റെ പേരില്‍ ഇനിയാരും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സ്പീക്കര്‍ പറഞ്ഞു.
ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങള്‍
കീഴാറ്റൂരില്‍ അതീവ ജാഗ്രത
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കീഴാറ്റൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാവാതിരിക്കണമെങ്കില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വ്യക്തി ആനക്കയം പഞ്ചായത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ഉള്‍പ്പടെ പൊതു ഇടങ്ങളില്‍ നിര്‍ബാധം പോയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. കോവിഡ് സ്ഥിരീകരിച്ച 85 കാരന്‍ മന്ത്ര ചികിത്സകനായതിനാല്‍ ഇയാളെ സന്ദര്‍ശിക്കാനും പലരും വീട്ടില്‍ എത്തിയിട്ടുണ്ടാകാമെന്നതും രോഗത്തിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെടാനിടയായവരില്‍ നിന്നും ചിലരുടെ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കും. തുടര്‍ന്ന് ആവശ്യമങ്കില്‍ കാസര്‍കോഡിന് സമാനമായ രീതിയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പ്രദേശത്ത് വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇവരുമായി ഇടപഴകിയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് ആശുപത്രികളിലെത്താതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253.
ആരോഗ്യ പ്രവര്‍ത്തകരുടെ വിലക്ക് ലംഘിച്ച് നിരീക്ഷണത്തില്‍ നിന്നും പുറത്ത് പോയതിനാല്‍ ഉംറ കഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. രോഗവാഹകനായ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ജനകീയ സര്‍വേ വേണ്ടി വരുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കോവിഡ് കേന്ദ്രങ്ങള്‍
മഞ്ചേരി മെഡിക്കല്‍ കോളേജിനെ 300 ബെഡുകളുള്ള കോവിഡ് പ്രത്യേക ആശുപത്രിയാക്കിയതിന് പുറമെ ജില്ലാ താലൂക്ക് ആശുപത്രികളെയും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങള്‍ മതിയാകാത്ത സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ്, കോട്ടക്കല്‍ മിംസ്, എടപ്പാളിലെ ശ്രീവത്സം എന്നീ ആശുപത്രികളെക്കൂടി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളുമായി ധാരണയിലെത്തിയതായി മന്ത്രി അറിയിച്ചു.
കമ്യൂണിറ്റി കിച്ചണുകള്‍ ആഘോഷമാക്കരുത്
ജില്ലയിലെ സമൂഹ അടുക്കളകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി. അതേസമയം സാമൂഹിക അടുക്കളകളെ ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രിയും സ്പീക്കറും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു നിവൃത്തിയും ഇല്ലാത്തവര്‍ക്ക് മാത്രമാണ് സമൂഹ അടുക്കളയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്. സൗജന്യ റേഷനുകള്‍ ലഭിച്ച് തുടങ്ങിയതോടെ സമൂഹ അടുക്കളയിലൂടെ ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായും യോഗം വിലയിരുത്തി.
റേഷന്‍ വിതരണം ത്വരിതപ്പെടുത്തും
ജില്ലയില്‍ റേഷന്‍ വിതരണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. നിലവില്‍ ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ക്ക് ക്ഷാമമില്ല. കിറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള കാലതാമസം മാത്രമാണുള്ളത്. ഇത് പരിഹരിച്ചു വരികയാണ്.
ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി രാജന്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments are closed.