ജനം കൂട്ടംകൂടുന്നത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി

ജനം കൂട്ടംകൂടുന്നത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നാളെ ( ശനിയാഴ്ച ) മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നാളെ ( ശനിയാഴ്ച ) മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തും.
വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐഡന്‍റിറ്റി കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കയ്യില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കുന്നപക്ഷം പൊതുജനങ്ങള്‍ക്ക് അക്കാര്യം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം.
പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പർ: 9497900999, 9497900286, 0471- 2722500
Comments are closed.