1470-490

വനം മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു

പുതുക്കാട് നിയോജകമണ്ഡലത്തില്‍ മലയോര പ്രദേശങ്ങളിലെ വന്യമൃഗ ശല്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വനം മന്ത്രിയുടെ  നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം.
മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളില്‍ പ്രദേശിവാസികള്‍ അനുഭവിക്കുന്ന വന്യമൃഗ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം.  വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുക്കാട് നിയോജക മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ നേരിടുന്ന കെടുതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേര്‍ന്നത്.  വന്യമൃഗ ശല്യം തടയാന്‍ നേരത്തെയുണ്ടായിരുന്നതും ഇപ്പോള്‍ നികന്നു പോയതുമായ ട്രെഞ്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനസ്ഥാപിക്കാന്‍ തീരുമാനമായി. വനംവകുപ്പിന്റെ രാത്രി പെട്രോളിങ് ശക്തിപ്പെടുത്തും, നിലവിലുള്ള സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമാക്കുകയും ബാക്കിയുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ഉയരത്തില്‍ ഫെന്‍സിങ് സ്ഥാപിക്കുകയും ചെയ്യും. വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം, ജലം എന്നിവ ലഭ്യമാക്കുന്നതിന് കൂടുതല്‍ സാധ്യതകളൊരുക്കും, വനദിനത്തിലും പരിസ്ഥിതി ദിനത്തിലും സാമൂഹ്യ പങ്കാളിത്തത്തോടെ വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിത്തും, ജനജാഗ്രതാ സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപക് മിശ്ര, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സി. ത്യാഗരാജന്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.