1470-490

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭംകുറിച്ച് നടന്ന ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവ്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭംകുറിച്ച് നടന്ന ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവ്. ഇത് എട്ടാം തവണയാണ് ഗോപീകണ്ണൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ചെന്താമരാക്ഷൻ രണ്ടാമനായി ക്ഷേത്ര ഗോപുരത്തിൽ ഓടിയെത്തി. ക്ഷേത്രത്തിൽ നാഴിക മണി മൂന്നടിച്ചതോടെ ക്ഷേത്ര കൊടിമരചുവട്ടിൽ അരിമാവുകൊണ്ട് അലങ്കരിച്ച് നാക്കിലയിട്ടതിനു മുകളിൽ വെച്ചിരുന്ന കുടമണികൾ പാരമ്പര്യ അവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശനെടുത്ത് മാതേമ്പാട്ട് നമ്പ്യാർക്ക് കൈമാറുകയും നമ്പ്യാർ മണികൾ പാപ്പാൻമാർക്ക് കൈമാറുകയും ചെയ്തു. കുടമണികൾ ഏറ്റ് വാങ്ങിയ പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് ഓട്ടത്തിനായി കാത്തുനിൽക്കുന്ന ആനകളുടെ അടുത്തേക്ക് കുടമണികളുമായി ഓടി. കുടമണികളുമായി ഓടുന്ന പാപ്പാൻമാരെ റോഡിന് ഇരുവശവും ആനയോട്ടം വീക്ഷിക്കുന്നതിനായി കാത്തുനിന്ന ജനസഹസ്രങ്ങൾ പ്രോത്സാഹനം നൽകി. മഞ്ജുളാലിന് സമീപം കാത്തുനിന്ന ആനകളുടെ കഴുത്തിൽ പാപ്പാൻമാർ മണികൾ അണിയിച്ചു. ഗോപി കണ്ണൻ, നന്ദിനി, നന്ദൻ, ചെന്താമരാക്ഷൻ, കണ്ണൻ എന്നീ ആനകളേയാണ് മുൻനിരയിൽ ഓടുന്നതിനായി ഒരുക്കിനിർത്തിയിരുന്നത്. ആനകളുടെ കഴുത്തിൽ കുടമണികളണിയിച്ച ശേഷം മാരാർ ശംഖ്‌നാദം മുഴക്കിയതോടെയാണ് ആനയോട്ട മത്സരം ആരംഭിച്ചത്. ഓട്ടം ആരംഭിച്ചയുടൻ തന്നെ ഒപ്പമുള്ളവരെ പിന്നിലാക്കി ഗോപീകണ്ണൻ മുന്നോട്ട് കുതിച്ചു. തുടക്കം മുതലേ ഗോപീകണ്ണനായിരുന്നു മുന്നിൽ. ഗോപുരകവാടം കടന്ന്  ക്ഷേത്രമതിലകത്ത് പ്രവേശിച്ച ഗോപീകണ്ണൻ ക്ഷേത്രം ഏഴ് തവണ വലംവെച്ച് ഗുരുവായൂരപ്പനെ വണങ്ങി. പാപ്പാൻമാരായ എം.പി. രാധാകൃഷ്ണൻ, കെ. ഹരിനാരായണൻ, കെ.എം. സുധീഷ് എന്നിവരാണ് ഗോപീകണ്ണനെ നിയന്ത്രിച്ചിരുന്നത്. രണ്ടാമതായി ചെന്താമരാക്ഷനും മൂന്നാമനായി അച്ചുതനും ക്ഷേത്ര ഗോപുരത്തിലെത്തി. ഒന്നാമതായെത്തിയ ഗോപികണ്ണനെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. ജേതാവായ  ഗോപീകണ്ണന് ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും. ഒമ്പതാം ഉത്സവദിനമായ പള്ളിവേട്ട ദിനത്തിൽ വൈകുന്നേരം നഗരപ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമെ ഗോപികണ്ണനെ ക്ഷേത്രത്തിന് പുറത്തിറക്കു.  2003, 2004, 2009, 2010, 2016, 2017, 2019 വർഷങ്ങളിലാണ് ഗോപീകണ്ണൻ നേരത്തെ ജേതാവായിട്ടുള്ളത്. 23 ആനകളെയാണ് ആനയോട്ടത്തിൽ അണിനിരത്തിയിരുന്നത്. ആനയോട്ടത്തിന് ശേഷം ആനകൾക്ക് വിഭവസമൃദ്ധമായ ഊട്ടുമുണ്ടായി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ദേവസ്വം ഭരണ സമിതി അംഗങ്ങൾ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എസ്.ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എ.സി.പി ബിജു ഭാസ്‌ക്കറിന്റേയും ടെമ്പിൾ സിഐ പ്രേമാനന്ദകൃഷ്ണന്റേയും നേതൃത്വത്തിൽ പോലീസ് വൻ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു. വിദേശികളടക്കം വൻജനാവലി ആനയോട്ടം കാണാൻ ഗുരുവായൂരിലെത്തിയിരുന്നു.
പടം: ആനയോട്ടത്തിൽ ജേതാവായ ഗോപീകണ്ണൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ വണങ്ങുന്നു

Comments are closed.