1470-490

ഗുരുവായൂരപ്പന് വ്യാഴാഴ്ച്ച സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും ബുധനാഴ്ച്ച തത്വകലശാഭിഷേകം നടക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഗുരുവായൂരപ്പന് സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്ന് തത്വകലശാഭിഷേകം നടക്കും. ബ്രഹ്മകലശാഭിഷേകത്തോടെ കലശ ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ഉച്ചപൂജയ്ക്ക് മുമ്പായാണ് തത്വകലശാഭിഷേകം നടക്കുക. മന്ത്രപുരസരം 24 തത്ത്വങ്ങളെ സന്നിവേശിപ്പിക്കുന്ന തത്ത്വകലശപൂജ രാവിലെ എട്ടിന് വലിയ പാണിയോടെ ആരംഭിക്കും. തുടർന്ന് നാഡിസന്താനപൂജയും നടക്കും. വൈകീട്ട് സഹസ്രകലശാഭിഷേകത്തിനുള്ള 1001 കലശം നിറക്കൽ, അധിവാസഹോമം,അധിവാസപൂജ എന്നിവ നടക്കും.
   നാളെയാണ് ആയിരംകുടം കലശം അഭിഷേകവും ബ്രഹ്മകലശാഭിഷേകവും. രാവിലെ ആറരയോടെ പന്തീരടിപൂജ കഴിഞ്ഞാണ് സഹസ്രകലശാഭിഷേകം ആരംഭിക്കുക. 1001 കുംഭങ്ങളിലെ ദ്രവ്യങ്ങൾകൊണ്ടാണ് അഭിഷേകം നടക്കുക. 25 ഖണ്ഡങ്ങളിലായി 975 വെള്ളിക്കുടങ്ങളിലും 26 സ്വർണ്ണക്കുടങ്ങളിലുമായി തയ്യാറാക്കിയ ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്യുക. കീഴ്ശാന്തി നമ്പൂതിരിമാർ കൂത്തമ്പലത്തിൽ നിന്നും കലശക്കുടങ്ങൾ ശ്രീകോവിലിലെത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം നടക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കലശചടങ്ങുകൾ.
പടം: സഹസ്ര കലശാഭിഷേകത്തിനും ബ്രഹ്മകലശത്തിനുമുള്ള സ്വർണ്ണ-വെള്ളികുടങ്ങൾ ക്ഷേത്രം കൂത്തമ്പലത്തിൽ തയ്യാറാക്കി വെച്ചിരിക്കുന്നു

Comments are closed.