
ഡൽഹി ; രാജ്യത്ത് തീവണ്ടികളിൽ 2017-നും 19-നും ഇടയിൽ നടന്നത് 29 ബലാത്സംഗങ്ങൾ. ഓടുന്ന തീവണ്ടിയിൽ നടന്ന ബലാത്സംഗങ്ങളുടെ കണക്കാണിവ. ഇക്കാലയളവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 136 ബലാത്സംഗങ്ങളും നടന്നു. ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശ പ്രവർത്തകന് വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളാണിവ.
ഇക്കാലയളവിൽ സ്ത്രീകൾക്കുനേരെ 1672 മറ്റ് അതിക്രമങ്ങളുമുണ്ടായി. ഇതിൽ 802 എണ്ണം റെയിൽവേ പരിസരത്തും ബാക്കിയുള്ളവ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലുമാണ്.
2017-ൽ 51 ബലാത്സംഗങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 41 എണ്ണം റെയിൽവേ പരിസരത്തും 10 എണ്ണം ഓടുന്ന തീവണ്ടികളിലുമാണ്. 2018-ൽ റിപ്പോർട്ടുചെയ്ത 70 ബലാത്സംഗങ്ങളിൽ പതിനൊന്നെണ്ണം ഓടുന്ന തീവണ്ടികളിൽ നടന്നവയാണ്. 2019-ൽ റിപ്പോർട്ടുചെയ്ത 44 കേസുകളിൽ 36 എണ്ണം റെയിൽവേ പരിസരത്തും എട്ടെണ്ണം തീവണ്ടികളിലുമായാണ്. ഈ മൂന്നുവർഷത്തിനുള്ളിൽ, 771 തട്ടിക്കൊണ്ടുപോകൽ, 4718 കവർച്ച, 213 കൊലപാതകശ്രമങ്ങൾ, 542 കൊലപാതകങ്ങൾ എന്നിവയും റിപ്പോർട്ടുചെയ്‌തു.
Read more: https://www.deshabhimani.com/news/national/over-160-rape-cases-reported-on-railway-premises-on-board-trains-from-2017-2019-rti/857112
Comments are closed.